
അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍.ജെ എഡ്യൂക്കേഷണല്‍ നോളെഡ്ജ് ഫൗണ്ടേഷനില്‍ നിന്നും സീഡ് ഫണ്ട് ആയി 20 ലക്ഷം രൂപ നേടി കെ.എസ്.യു.എം സ്റ്റാര്‍ട്ടപ്പ് ടെക് മാഘി. ശൈശവ ദശയിലുള്ള, മികച്ച സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിനു വേണ്ടി നല്കുന്ന ധനസഹായമാണ് സീഡ് ഫണ്ട്.
2021 ല്‍ 30 പേരടങ്ങുന്ന സംഘവുമായി ആരംഭിച്ച ചെറു സംരംഭമാണ് ടെക് മാഘി. ആധുനിക ജോലി സാധ്യതകള്‍ മുന്നില്‍ കണ്ട് വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള സാങ്കേതിക സ്കില്‍ ഡെവലപ്മെന്റ് ഉല്‍പ്പന്നങ്ങളാണ് ഇവർ അവതരിപ്പിക്കുന്നത്.
നൈപുണ്യവികസനത്തിനും കൂടുതല്‍ പ്രൊഫഷണലുകളെ സ്റ്റാര്‍ട്ടപ്പിലേക്കെത്തിക്കാനും ഈ സീഡിംഗ് ഫണ്ട് വഴി സാധിക്കുമെന്ന് ടെക് മാഘി സ്ഥാപകന്‍ ദീപക് രാജന് പറഞ്ഞു. ഇതുവരെ 75,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ രണ്ട് കോടിയിലധികം രൂപ വരുമാനമുണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്.

തിരുവനന്തപുരം ∙ പുതിയ വ്യവസായ നയത്തിൽ ചെറുകിട വ്യാപാരികൾക്ക് മുൻതൂക്കം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സെന്റർ ഫോർ ബിസിനസ് ആൻഡ് സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെയും നേതൃത്വത്തിൽ നടന്ന കേരള റീട്ടെയ്ൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വ്യാപാര രംഗത്തു വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള നീക്കം ചില്ലറവിൽപന മേഖലയെ അപകടകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവളം ഉദയസമുദ്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര അധ്യക്ഷനായിരുന്നു. ഐഐഎം അഹമ്മദാബാദിലെ മുൻ പ്രഫസർ ഏബ്രഹാം കോശി മുഖ്യപ്രഭാഷണം നടത്തി. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിങ്, യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് പ്യൂട്ടോറിക്ക ഫാക്കൽറ്റിയായ പ്രഫ. ജസ്റ്റിൻ പോൾ, സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് ആൻഡ് റിസർച് ചെയർമാൻ ബാബു കോട്ടയിൽ, ഹൈദരാബാദിലെ എസ്ബിഐ സ്റ്റാഫ് കോളജിലെ അധ്യാപിക ഡോ. ബിന്ദു കെ. നമ്പ്യാർ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പെരിങ്ങമ്മല രാമചന്ദ്രൻ, എം.കെ തോമസ്കുട്ടി, പി.സി ജേക്കബ്, എ.ജെ ഷാജഹാൻ,കെ.വി അബ്ദുൽ ഹമീദ്, കെ. അഹമ്മദ് ഷെരീഫ്, കെ.കെ.വാസുദേവൻ, സെക്രട്ടറിമാരായ സണ്ണി പൈമ്പിള്ളിൽ, പി.കെ.ബാപ്പു ഹാജി, വി. എം.ലത്തീഫ്, സെക്രട്ടേറിയറ്റ് മെംബർമാരായ വി. സബിൽരാജ്, എ.ജെ.റിയാസ്, യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സുബൈദ നാസർ, ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി എന്നിവർ പ്രസംഗിച്ചു.

- വ്യത്യസ്ത കുടുംബങ്ങളിൽ പെട്ട, രണ്ടുമുതൽ അഞ്ചുവരെ അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പിനാണ് ഇതിലൂടെ വായ്പ അനുവദിക്കുക.
- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജില്ലാ എംപ്ലോയ്മെന്റ് ഓഫിസിലോ (സെൽഫ് എംപ്ലോയ്മെന്റ് ഓഫിസർ) അപേക്ഷ സമർപ്പിക്കാം.
സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനു കൂടുതൽ പദ്ധതികൾ നടപ്പിലാക്കി വരികയാണ് സംസ്ഥാന തൊഴിൽ വകുപ്പ്. അത്തരത്തിൽ ഗ്രൂപ്പ് സംരംഭം ആരംഭിക്കാൻ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് മൾട്ടി പർപ്പസ് ജോബ് ക്ലബ്ബുകൾ. വ്യത്യസ്ത കുടുംബങ്ങളിൽ പെട്ട, രണ്ടുമുതൽ അഞ്ചുവരെ അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പിനാണ് ഇതിലൂടെ വായ്പ അനുവദിക്കുക.
പദ്ധതി ആനുകൂല്യങ്ങൾ
- 10 ലക്ഷം രൂപ വരെ പദ്ധതിച്ചെലവു വരുന്ന പ്രോജക്ടുകൾക്കു പദ്ധതി പ്രകാരം വായ്പ ലഭിക്കും. വരുമാന വർധനയ്ക്ക് ഉതകുന്ന എല്ലാത്തരം പദ്ധതികളും ഇതു പ്രകാരം തിരഞ്ഞെടുക്കാം.
- സബ്സിഡി/ ഗ്രാൻഡ് –പദ്ധതിച്ചെലവിന്റെ 25% ആണ് സബ്സിഡി നൽകുക. പരമാവധി രണ്ടു ലക്ഷം രൂപ വരെ ലഭിക്കും.
- സംരംഭക വിഹിതം – പദ്ധതിച്ചെലവിന്റെ 10% തുക സംരംഭകർ സ്വന്തം നിലയിൽ കണ്ടെത്തണം.
യോഗ്യതകൾ
പ്രായം: 21നും 40 നും ഇടയിൽ. എസ്സി/എസ്ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷത്തെയും ഒബിസി വിഭാഗങ്ങൾക്ക് മൂന്നു വർഷത്തെയും ഇളവ് അനുവദിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. റജിസ്ട്രേഷൻ നിർബന്ധമാണ്. എന്നാൽ, തൊഴിൽ നൈപുണ്യമുള്ള അപേക്ഷകരെ സംബന്ധിച്ച് ഇതു നിർബന്ധമല്ല.
എന്തിനെല്ലാം കിട്ടും?
പൊതുവേ വ്യാപാരാവശ്യങ്ങൾക്ക് സർക്കാർ സബ്സിഡിയോടു കൂടിയുള്ള വായ്പ സൗകര്യം വളരെ കുറവാണ്. ഈ പദ്ധതി മികച്ചതാക്കാൻ പ്രധാന കാരണം ഏതുതരം വരുമാന വർധനയ്ക്ക് ഉതകുന്ന പ്രവർത്തിയും ഇതു പ്രകാരം തിരഞ്ഞെടുക്കാം എന്നുള്ളതാണ്. എല്ലാത്തരം സംരംഭങ്ങൾക്കും ഇതു പ്രകാരം വായ്പ കിട്ടും. വ്യവസായം, സേവനം, കൃഷി, ട്യൂഷൻ സെന്ററുകൾ, ജിംനേഷ്യം, വർക് ഷോപ്പുകൾ, ടാക്സി സർവീസ് എന്നിവയ്ക്ക് എല്ലാം തന്നെ ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നു.

തിരുവനന്തപുരം∙ ടൂറിസം വകുപ്പ് ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിക്കും. നവംബർ 16നു തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ടൂറിസം മേഖലയിൽ നിക്ഷേപം നടത്തുന്നതിനും പുതിയ ആശയങ്ങളും ഉൽപന്നങ്ങളും അവതരിപ്പിക്കുന്നതിനും സ്വകാര്യ നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രയോജനപ്പെടുത്തുകയാണു നിക്ഷേപക സംഗമം ലക്ഷ്യമിടുന്നതെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാനത്ത് ടൂറിസം നിക്ഷേപം നടത്താനാകുന്ന മേഖലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് നിക്ഷേപക സംഗമത്തിൽ പരിചയപ്പെടുത്തും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 350ലധികം പ്രതിനിധികൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. സംരംഭകരെ സഹായിക്കാനായി ടൂറിസം ഡയറക്ടറേറ്റിൽ പ്രത്യേക സംവിധാനം ഒരുക്കും. സംസ്ഥാനത്തിന്റെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 10 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനുള്ള ശ്രമമാണു നിക്ഷേപക സംഗമമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു.