
ആകെ12,537 കോടി രൂപയുടെ നിക്ഷേപം, 4.3 ലക്ഷം തൊഴിൽ സൃഷ്ടിച്ചെന്നും മന്ത്രി.
വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം2 ലക്ഷം കവിഞ്ഞെന്നു മന്ത്രി പി.രാജീവ്. 2022 ഏപ്രിൽ 1ന് ആരംഭിച്ച പദ്ധതിയിൽ ഇന്നലെ വരെ 2,01,518 സംരംഭങ്ങളാണു പുതിയതായി തുടങ്ങിയതെന്നും ഇതിലൂടെ 12,537 കോടി രൂപയുടെ നിക്ഷേപവും 4,30,089 തൊഴിലും സൃഷ്ടിക്കപ്പെട്ടെന്നും മന്ത്രി അവകാശപ്പെട്ടു. പുതിയ സംരംഭങ്ങളിൽ മൂന്നിലൊന്നും (64,127) വനിതകളുടേതാണ്.
പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ ആരംഭിച്ചത് 8,752 സംരംഭങ്ങൾ. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ആദ്യ വർഷത്തിൽ എട്ടാം മാസത്തിൽ തന്നെ ലക്ഷ്യം കൈവരിച്ചെന്നും മന്ത്രി പറഞ്ഞു. വിജയം കണക്കിലെടുത്താണ് ഈ വർഷവും തുടരാൻ തീരുമാനിച്ചത്.
ഏപ്രിൽ 1 മുതൽ ഇന്നലെ വരെ 61,678 പുതിയ സംരംഭങ്ങൾ റജിസ്റ്റർ ചെയ്തു. ഇതിലൂടെ 4115 കോടി രൂപയുടെ നിക്ഷേപവും 1,30,038 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഭക്ഷ്യസംസ്കരണ മേഖലയിലാണു കൂടുതൽ സംരംഭങ്ങൾ. ആരംഭിച്ചവയിൽ ശരാശരി 30% പൂട്ടിപ്പോകുന്നതാണു ദേശീയതലത്തിലെ കണക്കെങ്കിൽ കേരളത്തിൽ അതു 15% ആണെന്നും മന്ത്രി പറഞ്ഞു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യാനായി കേന്ദ്രത്തിന്റെ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സുമായി (ഒഎൻഡിസി) ധാരണാപത്രം ഒപ്പുവച്ചു. ഇടത്തരം സംരംഭങ്ങളെയും ചെറുകിട വ്യാപാരികളെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം നേടുന്നതിന് സഹായിക്കുകയാണു ലക്ഷ്യമെന്നും രാജീവ് അറിയിച്ചു.

മുണ്ടും മടക്കികുത്തി ചെന്ന് കോടികള്‍ ഫണ്ടിംഗ് നേടിയ മാനസ് മധു ഷാര്‍ക്ക് ടാങ്കിലെ ടോപ് പെര്‍ഫോമര്‍.
എഴക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് മാനസ് മധു എന്ന ചെറുപ്പക്കാരന് സംരംഭകന്റെ കുപ്പായമണിഞ്ഞത്. മുണ്ടും മടക്കി കുത്തി ചെന്ന് നിക്ഷേപം കണ്ടെത്തുന്നവരുടെ ആഗോള ഫണ്ട് റേസിംഗ് വേദിയായ ഷാര്‍ക്ക് ടാങ്കില്‍ കോടികളുടെ ഫണ്ടിംഗ് നേടിയ ആലപ്പുഴക്കാരന്റെ തലവര തെളിഞ്ഞ കഥ ഇങ്ങനെയാണ്. ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്തെ ഐ.ടി കമ്പനിയില്‍ മാനസ് ജോലിക്ക് ചേര്‍ന്നത് തന്നെ ഒഴിവു സമയങ്ങളില്‍ കേരളത്തില്‍ നിന്നുകൊണ്ടൊരു ബിസിനസുകാരനാകണം എന്ന ആശയുമായിട്ടാണ്.
ആദ്യം ചക്കയില്‍ നിന്നൊരു വീഗന്‍ ഉല്‍പ്പന്നം പുറത്തിറക്കാനുള്ള ശ്രമങ്ങളിലായിരുന്നു. വിദേശ വിപണിയില്ട്രെന്ഡിംഗ് ആയിക്കൊണ്ടിരിക്കുന്ന വീഗന്‍ ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളില്‍ ഇവിടെ നിന്ന് കയറ്റി അയയ്ക്കുന്ന തന്റെ ഉല്‍പ്പന്നവും ക്ലിക്ക് ആകും എന്ന പ്രതീക്ഷയുണ്ടായിരുന്നു മാനസിന്. എന്നാല്‍ അതത്ര ക്ലിക്ക് ആയില്ല. ഗുണമേന്മ എത്ര വാഗ്ദാനം ചെയ്താലും സ്വാദില്ലാത്ത ഭക്ഷണം വിപണിയില്‍ ക്ലിക്ക് ആകാന്‍ വലിയ പ്രയാസമാണ്.
അങ്ങനെയിരിക്കെയാണ് കേരളത്തില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുന്നത്. യാത്രാ മധ്യേ ഒരു കടയില്‍ ചിപ്സ് വാങ്ങിയപ്പോള്‍ കേരള ഉപ്പേരിക്ക് യാതൊരു കേരളത്തനിമയുമില്ല, രുചിയുമില്ല. ലേയ്സും മറ്റ് സ്നാക്സുകളെല്ലാം കഴിക്കാന്‍ തോന്നിപ്പിക്കുന്ന രീതിയില്‍ കൂടെയുണ്ട്. എങ്കില്‍ പിന്നെ കേരളത്തിന്റെ സ്വന്തം ബനാന ചിപ്സ് പ്രീമിയം ക്വാളിറ്റിയിലും നല്ല പാക്കേജിംഗിലും അവതരിപ്പിച്ചാലോ എന്ന ചിന്ത വരുന്നു.അങ്ങനെ ‘കേരള ബനാന ചിപ്സ്’ ബ്രാന്‍ഡ് ചെയ്ത് ഇറക്കി, ബിയോണ്ട് സ്നാക് എന്ന ബിസിനസും പിറന്നു.
2019ലായിരുന്നു സംരംഭത്തിന്റെ തുടക്കമെങ്കിലും 2020ലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്. കൊവിഡ് മഹാമാരിക്കാലത്തെ നേരിടുകയെന്നതായിരുന്നു ആദ്യ വെല്ലുവിളി. എന്നാല്‍, അവയെയെല്ലാം മറികടന്ന് ഓണ്‍ലൈനിലൂടെ ബിയോണ്ട് സ്നാക്കിന്റെ ചിപ്സ് ഉപഭോക്താക്കളിലേക്കെത്തി.
മികച്ച നിലവാരം, ഗുണമേന്മയില് വിട്ടുവീഴ്ചയില്ലാത്ത ഉത്പാദനം, തനത് സ്വാദ് ഒട്ടുംചോരാത്ത കായ ചിപ്സ് – ഇവയാണ് ബിയോണ്ട് സ്നാക്കിന്റെ പ്രധാന മികവുകള്‍. ഓണ്‍ലൈനിലൂടെയുള്ള വില്പന അതിവേഗം വിപണിയും ഉപഭോക്തൃ മനവും കീഴടക്കാന്‍ ബിയോണ്ട് സ്നാക്കിനെ സഹായിച്ചു.

വെറും 2,000 രൂപക്ക് വീട്ടിലെ അടുക്കളയിൽ ഒരു ഭർത്താവും ഭാര്യയും ചേർന്ന് നടത്തിയ പരീക്ഷണം. വർഷങ്ങൾ പിന്നിട്ടപ്പോൾ സംരംഭത്തിൻെറ മൂല്യം 10 ലക്ഷം കോടി ഡോളർ. ബിസിനനസിലേക്ക് നിക്ഷേപം ഒഴുകുന്നത്. വിൽക്കുന്നത് ഫിൽറ്റർ കോഫിയും ലഘു ഭക്ഷണങ്ങളും.
വെറും 2000 രൂപയിൽ നിന്ന് തുടങ്ങി 10 ലക്ഷം കോടി ഡോളറിലേറെ മൂല്യവുമായി മുന്നേറുകയാണ് തമിഴ്നാട്ടിൽ നിന്നൊരു സ്റ്റാർട്ടപ്പ്.സ്വീറ്റ് കരം കോഫി എന്ന ബ്രാൻഡാണ് തമിഴ്നാട്ടിലെ ശ്രദ്ധേയമായ സ്റ്റാർട്ടപ്പുകളിൽ ഒന്ന്. കോഫി മാത്രമല്ല നാടൻ പലഹാരങ്ങളും ഈ ബ്രാൻഡിൽ വിപണിയിൽ എത്തുന്നുണ്ട്. മസാല രുചിയുള്ള പലഹാരങ്ങളും ഫിൽറ്റർ കോഫിയുമാണ് ബ്രാൻഡിൻെറ ഹൈലൈറ്റ്.
ചെന്നൈയിലാണ് ഈ ബ്രാൻഡിൻെറ തുടക്കം. നളിനി പാർത്ഥിബൻ എന്ന യുവതിയും ഭർത്താവ് ആനന്ദ് ഭരദ്വാജും ചില സുഹൃത്തുക്കളും ചേർന്നാണ് ആശയം വികസിപ്പിച്ചത്. നളിനിയുംആനന്ദും അവരുടെ വീട്ടിലെ അടുക്കളയിൽ വെറും 2000 രൂപ മാത്രം മുതൽമുടക്കി പരമ്പരാഗത ലഘുഭക്ഷണങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. വൃത്തിയായി രുചിയോടെ മുറുക്കുകളും ഉണ്ടാക്കിത്തുടങ്ങി. പരമ്പരാഗത രുചിയിലുള്ള ഉത്പന്നങ്ങൾക്ക് ആവശ്യക്കാരുമേറി. 2015-ലെ ദീപാവലിക്ക് തൊട്ടുമുമ്പായിരുന്നു ഇവരുടെ ബിസിനസ് പരീക്ഷണം. പിന്നീട് സ്വീറ്റ് കരം കോഫി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇരുവരും രജിസ്റ്റർ ചെയ്തു. ശ്രീവത്സൻ സുന്ദരരാമൻ, വീര രാഘവരും ബിസിനസിൽ ഒപ്പം കൂടി.
പിന്നീട് സ്വീറ്റ് കരം കോഫി വൻതോതിൽ വളർന്നു, 2022-ഓടെ ഒരു മില്യൺ ഡോളർ കമ്പനിയായി. ഫയർസൈഡ് വെഞ്ചേഴ്സിൽ നിന്ന് 12.5 കോടി രൂപയുടെ ഫണ്ടിംഗ് ആണ് സ്ഥാപനം നേടിയത്.
തുടക്കത്തിൽ, നളിനിയും ആനന്ദും മദ്രാസ് മിശ്രിതം, അതിരസം, മധുര മുറുക്ക് തുടങ്ങിയ പരമ്പരാഗത ദക്ഷിണേന്ത്യൻ ലഘുഭക്ഷണങ്ങൾ ആണ് ബ്രാൻഡിലൂടെ വിറ്റഴിച്ചത്. ഏകദേശം 10 വ്യത്യസ്ത ഇനങ്ങളാണ് വിപണിയിൽ എത്തിച്ചത്. ഓർഡറുകൾ എടുക്കുന്നത് മുതൽ മാർക്കറ്റിംഗും വിതരണവും എല്ലാം തുടക്കത്തിൽ ചെയ്തിരുന്നത് നാല് പേരടങ്ങുന്ന ഒരു ചെറിയ ടീമാണ്. ഇപ്പോൾ 35 അംഗങ്ങളാണ് ഇവരുടെ ടീമിലുള്ളത്.
ശ്രീജിത്ത് കൊട്ടാരത്തിൽ, കേരള സോണല്‍ മാനേജര്‍, ബാങ്ക് ഓഫ് ബറോഡ
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഒട്ടേറെ വായ്പാ പദ്ധതികളുമായി ബാങ്ക്.
നാടിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് തന്നെ ചെറുകിട ഇടത്തരം (എം.എസ്.എം.ഇ) സംരംഭങ്ങളാണ്. ഏറെ തൊഴിലുകള്‍ സൃഷ്ടിക്കുന്ന, വളര്‍ച്ചയില്‍ ഗണ്യമായ സംഭാവന ചെയ്യുന്ന ഈ മേഖലയ്ക്കായി വായ്പാ പദ്ധതികളുടെ വലിയനിര തന്നെയാണ് ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി) ഒരുക്കിയിരിക്കുന്നത്. എം.എസ്.എം.ഇ മേഖലയുടെ വളര്‍ച്ചയെ എല്ലാ തരത്തിലും പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബാങ്ക് ഓഫ് ബറോഡ കേരള സോണല്‍ മാനേജര്ശ്രീജിത്ത് കൊട്ടാരത്തില്‍ പറയുന്നു. എളുപ്പത്തിലും വേഗത്തിലും വായ്പകള്‍ ലഭ്യമാക്കാനുള്ള സംവിധാനവും ശാഖകളില്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എസ്.എം.ഇകള്‍ക്കായുള്ള ബി.ഒ.ബിയുടെ പ്രധാന ചില വായ്പാ പദ്ധതികള്‍ നോക്കാം:
1. സപ്ലൈ ചെയ്ന്‍ ഫിനാന്‍സ്: വലിയ കോര്‍പ്പറേറ്റ് ശൃംഖലകളുമായി സഹകരിക്കുന്ന ചെറുകിട സംരംഭങ്ങള്‍ക്ക് ഹ്രസ്വകാല വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
2. പ്രീമിയം ലോണ്‍ എഗെയ്ന്‍സ്റ്റ് പ്രോപ്പര്‍ട്ടി (LAP): പ്രവര്‍ത്തന മൂലധനച്ചെലവ്, പ്ലാന്റ് ആന്റ്മെഷിനറി/ ഉപകരണങ്ങള്‍ വാങ്ങല്‍ (ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍/ഉപകരണങ്ങള്‍ ഒഴികെ), നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും പ്രീമിയം ലാപ്പിലൂടെ വായ്പ ലഭ്യമാണ്.
3. ബറോഡ പ്രോപ്പര്‍ട്ടി പ്രൈഡ്: സാധന സാമഗ്രികളുടെ (Commodtiy/goods) വ്യാപാരം നടത്തുന്നവര്‍ക്കുള്ള വായ്പാ പദ്ധതി. വ്യക്തികള്‍ക്കും യൂണിറ്റുകള്‍ക്കും വായ്പ ലഭ്യമാണ്.
4. ബറോഡ ഹെല്‍ത്ത് കെയര്‍ സ്കീം: ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് വേണ്ടിയുള്ള വായ്പാ പദ്ധതി. 1,2,3 നിരക്കിലുള്ള നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന സൂക്ഷ്മ, മധ്യവര്‍ഗ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍/ ഡോക്ടര്‍മാര്‍/ ഡയഗ്നോസ്റ്റിക് സെന്ററുകള്‍/ ആശുപത്രികള്‍/ ക്ലിനിക്കുകള്‍ എന്നിവയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പ നല്കുന്നു.
5. കയറ്റുമതി രംഗത്തുള്ള മൈക്രോ യൂണിറ്റുകള്‍ക്ക് പ്രത്യേക വായ്പാ പദ്ധതി.
6. ബറോഡ ആരോഗ്യധാം: പുതിയ ക്ലിനിക്കുകള്‍/ആശുപത്രികള്‍ മുതലായവ വാങ്ങാനും നിര്‍മിക്കാനും വായ്പ ലഭിക്കും.മാത്രമല്ല, നിലവിലുള്ളവയുടെ നവീകരണം, ആധുനികവല്കരണം എന്നിവയ്ക്കും വായ്പ അനുവദിക്കും. മെഡിക്കല്‍ ഡയഗ്നോസ്റ്റിക് ഉപകരണങ്ങള്‍/ഓഫീസ് ഉപകരണങ്ങള്‍ വാങ്ങാനും മരുന്നുകളുടെ സ്റ്റോക്ക് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്.
7. ബറോഡ കോണ്ട്രാക്ടര് ലോണ്‍: എം.എസ്.എം.ഇ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന, കോണ്‍ട്രാക്ട്/ സബ് കോണ്‍ട്രാക്ട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുള്ള വായ്പാ പദ്ധതി. 250 കോടിരൂപയ്ക്ക്താഴെ വാര്‍ഷിക വിറ്റുവരവുള്ള സംരംഭങ്ങള്‍ക്ക് ഉപയോഗപ്പടുത്താം.
8. ബറോഡ വിദ്യസ്ഥലി ലോണ്‍: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വായ്പാ സഹായം നല്കുന്ന പ്രത്യേക പദ്ധതി.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെപൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ, ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായ ദേബദത്ത ചന്ദിന്റെ നേതൃത്വത്തില്‍ ധനകാര്യ സേവന രംഗത്ത് രാജ്യാന്തര നിലവാരം ഉറപ്പാക്കിക്കൊണ്ടാണ് മുന്നേറുന്നത്. നിലവില്‍ 17 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ബി.ഒ.ബിക്ക് 8,187 ശാഖകളും 153 ദശലക്ഷം ഉപഭോക്താക്കളും ഉണ്ട്.
കേരളത്തില്‍ നിലവിലുള്ള 219 ശാഖകള്‍ക്ക് പുറമെ 17 എണ്ണം കൂടി തുടങ്ങാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ശ്രീജിത്ത് കൊട്ടാരത്തില്‍ അറിയിച്ചു.
എറണാകുളം, തിരുവനന്തപുരം,തൃശൂര്‍, കോഴിക്കോട് എന്നീ നാല് റീജിയണല്‍ ഓഫീസുകള്‍ക്ക് കീഴില്‍ ഏകദേശം 36,000കോടി രൂപയുടെ ബിസിനസാണ് കേരളത്തില്‍ ബാങ്കിനുള്ളത്.