
അവധിയിലുള്ള ജോലിക്കാരെ വിളിച്ച് ശല്യം ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്തി സ്റ്റാര്‍ട്ട് അപ്പ് കമ്പനി. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രീം സ്പോര്‍ട്സ് കമ്പനിയാണ് ഈ വിചിത്ര നിയമം നടപ്പാക്കിയിരിക്കുന്നത്.
വര്‍ഷത്തില്‍ ഒരാഴ്ചയോളം ഓഫീസിലെ ജോലിക്കാര്‍ക്ക് അവധിക്കാലം ആഘോഷിക്കാനായി ലീവ് അനുവദിക്കാറുണ്ട്. ഈ സമയത്ത് അവരെ വിളിച്ച് ബുദ്ധിമുട്ടിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കാണ് പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
‘കമ്പനിയില്‍ ജോലി ചെയ്യുന്ന എല്ലാ ജോലിക്കാര്‍ക്കും എല്ലാവര്‍ഷവും ഒരാഴ്ച നീളുന്ന അവധിക്കാലം അനുവദിക്കാറുണ്ട്. അത് അവരുടെ വെക്കേഷന് സമയമാണ്. ആ സമയത്ത് അവരെ മറ്റ് സഹപ്രവര്‍ത്തകര്‍ ഓഫീസ് ആവശ്യത്തിനായി വിളിക്കുന്നത് അനുവദിക്കാനാകില്ല. അതുകൊണ്ടാണ് ഒരു ലക്ഷം രൂപ പിഴ ഏര്‍പ്പെടുത്തിയത്,’ കമ്പനി സിഇഒ ഹര്‍ഷ് ജെയ്ന്‍ പറഞ്ഞു.

ബഹിരാകാശ രംഗത്തെ സ്റ്റാർട്ടപ്പുകളിൽ കേന്ദ്രസർക്കാർ നിക്ഷേപം നടത്താനൊരുങ്ങുന്നു. സ്പേസ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപ്പിറ്റൽ (വിസി) ഫണ്ട് രൂപീകരിക്കുന്നതിന് കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഏജൻസിയായ ‘ഇൻ–സ്പേസ്’ ആണ് പദ്ധതി ഏകോപിപ്പിക്കുക.
5 വർഷത്തിനിടെ നാൽപതോളം സ്റ്റാർട്ടപ്പുകളിൽ ഈ ഫണ്ട് നിക്ഷേപം നടത്തും. ഒരു വർഷം ഏകദേശം 150 മുതൽ 250 കോടി രൂപയായിരിക്കും ഇതിനായി ഉപയോഗിക്കുക. ഒരു സ്റ്റാർട്ടപ്പിൽ 10 മുതൽ 60 കോടി രൂപ വരെ നിക്ഷേപിക്കാം.
വളർച്ചാഘട്ടത്തിലുള്ള കമ്പനികൾക്ക് 10 മുതൽ 30 കോടി രൂപയും കൂടുതൽ വളർച്ച കൈവരിച്ച കമ്പനികൾക്ക് 30 മുതൽ 60 കോടി രൂപയും നിക്ഷേപമായി ലഭിക്കാം.നിക്ഷേപത്തിന് തത്തുല്യമായ ഓഹരി സർക്കാരിനു ലഭിക്കും. എസ്ബിഐ, ദേശീയ ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി) പോലെയുള്ള പ്രഫഷനൽ ഫണ്ട് മാനേജർമാരിൽ ആരെങ്കിലുമായിരിക്കും സർക്കാരിനു വേണ്ടി വിസി ഫണ്ട് കൈകാര്യം ചെയ്യുക. സ്പേസ് കമ്പനികളെ ഇന്ത്യയിൽ തന്നെ നിലനിർത്തുകയെന്ന ലക്ഷ്യം പദ്ധതിക്കുണ്ട്.
കണ്ടന്റ് ക്രിയേഷനില്‍ കൗതുകകരമായ ആശയങ്ങള്‍ കയ്യിലുണ്ടോ, 2025 ലെ വണ്‍ ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റില്‍ വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിന് തയ്യാറായിക്കൊളളൂ. കണ്ടെന്റ് ക്രിയേഷനില്‍ സംരംഭകത്വ ആശയങ്ങളുളള സ്റ്റാർട്അപ്പുകള്‍ക്കും വ്യക്തികള്‍ക്കും അവരുടെ സംരംഭത്തിന് പിന്തുണയും ധനസഹായവും നല്കുകയെന്നുളളതാണ് വണ്‍ ബില്ല്യൻ പിച്ചസ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.ലോകമെമ്പാടുമുളള സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സേഴ്സിനെ പങ്കെടുപ്പിച്ചുകൊണ്ട് 2022 ലാണ് വണ്‍ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ് ആദ്യമായി ദുബായില്‍ സംഘടിപ്പിച്ചത്. കണ്ടന്റ് ക്രിയേറ്റർമാരെയും വ്യവസായ പ്രമുഖരെയുമെല്ലാം കാണാനും ആശയങ്ങള്‍ പങ്കുവയ്ക്കാനുമുളള അവസരം സന്ദർശകർക്ക് നല്കുകയെന്നുളളതാണ് വണ്‍ബില്ല്യൻ ഫോളോവേഴ്സ് സമ്മിറ്റ് മുന്നോട്ടുവയ്ക്കുന്നത്.
ആശയ ഉളളടക്കത്തിന്റെ നിലവാരം വർധിപ്പിക്കുന്നത് മാത്രമല്ല നവമാധ്യമങ്ങളിലെ പുതിയ തരംഗങ്ങള്‍ മനസിലാക്കുന്നതിനും അതുവഴി കൂടുതല്‍ പേരിലേക്ക് ആശയങ്ങളെത്തിക്കാനുമെല്ലാം സമ്മിറ്റിലൂടെ സാധിക്കും. വിനോദസഞ്ചാരം മുതല്‍ വ്യാപാര വിപണന മേഖലകളിലെല്ലാം ശക്തമായ സാന്നിധ്യമാണ് സമൂഹമാധ്യമങ്ങള്‍. ഈ മേഖലയിലുളള പല വമ്പന്മാരും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്നത് ഇന്‍ഫ്ലുവന്‍സേഴ്സിനെയാണ്. ഡിജിറ്റല്‍മാർക്കറ്റിങിലുളള ഭാവിയിലെ അവസരങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും.
സ്റ്റാർട് അപ് ധനസമാഹരണം,പിച്ചിങ് നൂതന സാങ്കേതിക വിദ്യകള്‍, പിച്ച് ഡെക്കിന്റെ സമഗ്ര അവലോകനം തുടങ്ങിയവയില്‍ വിദഗ്ധരുമായി സംവദിക്കാനുളള അവസരവുമുണ്ടാകും. നിക്ഷേപകർക്ക് മുന്നില്‍ സംരംഭകത്വആശയം വിശദമായി പ്രതിപാദിക്കുന്ന അവതരണമാണ് പിച്ച് ഡെക്ക്.
https://www.1billionsummit.com/pitch-1b-2025 എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷ നെൽകാവുന്നതാണ്.

ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വായ്പ പദ്ധതിയിലേക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം, പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. മൂന്നു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. ആറു മുതല്‍ എട്ടു ശതമാനം വരെ പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. പരമാവധി 84 മാസം വരെയാണ് തിരിച്ചടവ് കാലാവധി.
അപേക്ഷകര്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ (എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.ടെക്, ബി.എച്ച്.എം.എസ്., ബി.ആര്‍ക്ക്., വെറ്റിനറി സയന്‍സ്, ബി.എസ്.സി. അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടെക്നോളജി,ബി.സി.എ., എല്‍.എല്‍.ബി., എം.ബി.എ, ഫുഡ് ടെക്നോളജി, ഫൈന്‍ ആര്‍ട്ട്സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മുതായവ) വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം. പ്രായം 40 വയസ്സ് കഴിയാന്‍ പാടില്ല.മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, സിവില്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ്വെയര് ഡെവലപ്പ്മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്നസ്സ് സെന്റര്‍, ഫുഡ് പ്രോസസ്സിങ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഞ്ചിനീയറിങ് വര്‍ക്ക് ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും.
പരമാവധി സബ്സിഡി രണ്ട് ലക്ഷം
പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെയാണ് വായ്പ അനുവദിക്കുക. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.വായ്പ തുകയുടെ 20 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്സിഡിയായി അനുവദിക്കും.മുടക്കം കൂടാതെ വായ്പാ തിരിച്ചടവ് നടത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.