തിരുവനന്തപുരം; നാനോ വ്യവസായങ്ങള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റ് നല്‍കുന്ന
പദ്ധതി കൂടുതല്‍ ജനകീയമാക്കി സംസ്ഥാന സർക്കാർ. നിലവിലുണ്ടായിരുന്ന അനുകൂല്യം ജനങ്ങള്‍ക്ക്കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനാണ് പുതിയ മാറ്റങ്ങൾ. അനാവശ്യ നടപടിക്രമങ്ങളോ, കാലതാമസമോ ഈ ഘട്ടത്തിൽ‌ സംരംഭകർക്ക് വെല്ലുവിളി ഉയർത്തുന്നില്ല. പദ്ധതി പ്രകാരം മാര്‍ജിന്‍ മണി ഗ്രാന്റിന് അര്‍ഹതയുള്ള ഏതാനും സംരംഭങ്ങളുടെ ലിസ്റ്റും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍, മറ്റു നിര്‍മ്മാണയൂണിറ്റുകള്‍. എന്നിവയ്ക്കു മാത്രമായിരുന്നു പരിഗണന. എന്നാൽ പുതിയ നയം അനുസരിച്ച് സേവന സ്ഥാപനങ്ങളേയും പുതിയതായി അര്‍ഹതാ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. എതെങ്കിലും വിധത്തില്‍ മൂല്യ വര്‍ധന വരുത്തുന്ന സേവന സ്ഥാപനങ്ങള്‍ ആയിരിക്കണം എന്നതാണ് നിബന്ധന. ബാങ്ക് വായ്പ എടുക്കുന്നവര്‍ക്കാണ്
നിലവില്‍ ഈ ആനുകൂല്യം ലഭിക്കുക.

10 ലക്ഷം രൂപയില്‍ താഴെ വരുന്ന പദ്ധതികള്‍ക്ക് 40 ശതമാനമാണ് ഗ്രാന്റ് നല്‍കുക. അതായത് 4 ലക്ഷം രൂപവരെ. സ്ത്രീകള്‍, പട്ടികജാതി- വര്‍ഗ സംരംഭകര്‍, അംഗപരിമിതര്‍, വിമുക്തഭടന്മാര്‍, 40 വയസ്സില്‍ താഴെയുള്ളവര്‍
എന്നിവര്‍ക്കാണ് 40 ശതമാനം എന്ന കണക്കിൽ ആനുകൂല്യം ലഭിക്കുക. പൊതു വിഭാഗത്തിന് 30 ശതമാനം ( മൂന്നുലക്ഷം) മാത്രമേ നൽകൂ.

വിശദമായ പദ്ധതി രൂപരേഖ തയാറാക്കി ക്വട്ടേഷനുകള്‍, പ്രോജക്റ്റ് റിപ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവസഹിതം താലൂക്ക് വ്യവസായ ഓഫിസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയ്ക്ക് പ്രത്യേക ഫോര്‍മാറ്റ് ഒന്നുംതന്നെയില്ല.ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആണ് സ്ഥാപനങ്ങളുടെ അര്‍ഹത നിശ്ചയിക്കുക.

പുതിയ സംരംഭങ്ങളെയാണ് പദ്ധതിയില്‍ പരിഗണിക്കുക. ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പ ശുപാര്‍ശ ചെയ്യുന്നത് അസിസ്റ്റന്റ് ജില്ലാ വ്യവസായ
ഓഫിസറാണ്. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഗ്രാന്റും ലഭ്യമാക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്

www.industries.kerala.gov.in… സന്ദര്‍ശിക്കാവുന്നതാണ്